(www.panoornews.in)മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ റോഡരികിലെ മരങ്ങളുടെ ശിഖിരങ്ങൾ ബസുൾപ്പടെയുള്ള വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. താഴ്ന്ന് കിടക്കുന്ന മരങ്ങളുടെ ശിഖിരങ്ങളിൽ തട്ടി അഞ്ചോളം ബസുകൾക്ക് കേട് പാടുണ്ടായി.


തലശേരി - പാനൂർ റൂട്ടിൽ കോപ്പാലം വഴി സർവീസ് നടത്തുന്ന ബസുകളാണ് ഏറെ കഷ്ടപ്പെടുന്നത്. കണ്ണിച്ചിറ മുതൽ - പെരിങ്കളത്തെ ടീച്ചർ ബസ് സ്റ്റോപ്പ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തുള്ള മരങ്ങളാണ് അപകടകരമാം വിധം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. റൂട്ട് ബസുകൾക്ക് പുറമെ തലശേരിയിൽ നിന്നും ഇന്ധനം നിറക്കാൻ കോപ്പാലത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും, ലോറികളുൾപ്പടെയുള്ള വലിയ വാഹനങ്ങൾ വേറെയും. തലങ്ങും - വിലങ്ങും വലിയ വാഹനങ്ങൾ വരുമ്പോഴാണ് മരത്തിൻ്റെ ശിഖിരങ്ങളിൽ തട്ടി അപകടങ്ങളുണ്ടാകുന്നതെന്ന് ആനന്ദം ബസ് ഡ്രൈവർ ജയൻ പറഞ്ഞു.
തലശേരി - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഗായത്രി, നവോദയ, സ്മാർട്ട് ബസുകൾ ഇത്തരത്തിൽ അപകടത്തിൽ പെട്ടു. ഇന്ധനം നിറക്കാനായി കോപ്പാലത്തേക്ക് പോയ 2 ബസുകൾക്കും മരത്തിൻ്റെ ശിഖിരങ്ങളിലിടിച്ച് അപകടമുണ്ടായി. എത്രയും വേഗം മരത്തിൻ്റെ ശിഖിരങ്ങൾ മുറിച്ച് മാറ്റിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുമെന്നും ബസ് ജീവനക്കാർ പറഞ്ഞു. തലശേരിയിലേക്കും, പാനൂരിലേക്കും ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന വഴി കൂടിയാണിത്.
The tops of huge trees pose a threat to buses at Kannichira on the Manjodi-Kopalam route; around five buses damaged
